ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദില്ലി ക്യാപിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 145 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദില്ലി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഹൈദരാബാദിന്റെ മൂർച്ചയേറിയ ബൗളിങ്ങിന് മുന്നിൽ ദില്ലിക്ക് കാലിടറുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദില്ലിക്ക് സ്‌കോർ ബോർഡ് തുറക്കുന്നതിന് മുന്നേ ഫില്‍ സാള്‍ട്ടിനെ നഷ്ടമായി. ഭുവനേശ്വര്‍ കുമാണ് താരത്തെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിച്ചത്. പിന്നാലെ വന്ന മിച്ചല്‍ മാര്‍ഷ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ദില്ലി സ്‌കോര്‍ ബോർഡ് ചലിക്കാനാരംഭിച്ചു.എന്നാല്‍ 15 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മാര്‍ഷിനെ നടരാജന്‍ പുറത്താക്കിയായതോടെ ദില്ലിയുടെ സ്‌കോറിങ് വേഗം കുറഞ്ഞു.
പിന്നാലെ വാര്‍ണറും (21) നാലാമനായി ക്രീസിലെത്തിയ സര്‍ഫ്രാസ് ഖാനും (10) അമന്‍ ഹക്കിം ഖാനും (4) ചെറുത്ത് നിൽപ്പില്ലാതെ പുറത്തായതോടെ ദില്ലി 62 ന് അഞ്ച് എന്ന സ്‌കോറിലേക്ക് വീണു. ആറാം വിക്കറ്റില്‍ ഒന്നിച്ച മനീഷ് പാണ്ഡെ-അക്ഷര്‍ പട്ടേല്‍ സഖ്യമാണ് വൻ തകര്‍ച്ചയില്‍ നിന്ന് പൊരുതാവുന്ന സ്കോറിലേക്ക് ദില്ലിയെ എത്തിച്ചത്. ഈ സഖ്യം 69 റണ്‍സ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു.