കൊച്ചി : വിമാനയാത്ര നിഷേധിച്ചതിന് ഖത്തര്‍ എയര്‍വേയ്‌സിന് ഏഴരലക്ഷം രൂപയുടെ പിഴ. സ്‌കോട്ട്‌ലന്‍ഡ് യാത്രയ്ക്ക് ടിക്കറ്റെടുത്തിരുന്നെങ്കിലും യാത്ര അനുവദിച്ചില്ലെന്നു കാണിച്ചു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നൽകിയ പരാതിയിലാണ് എറണാകുളം ഉപഭോക്തൃ കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
2018-ലായിരുന്നു സംഭവം. അന്ന് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കോട്ട്‌ലന്‍ഡിലേക്ക് പോകുന്നതിനായി ഖത്തർ എയർവേയ്‌സിൽ യാത്രയ്ക്ക് നാല് മാസം മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ യാത്രാദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കമ്പനി കൊച്ചിയില്‍നിന്ന് ദോഹയിലേക്കും അവിടെ നിന്ന് എഡിന്‍ബറോയിലേക്കുമാണ് ടിക്കറ്റ് നല്‍കിയത്. ദോഹയില്‍ നിന്ന് എഡിന്‍ബറോയിലേക്കുള്ള യാത്ര വിമാനക്കമ്പനി അനുവദിച്ചതുമില്ല. ഓവര്‍ബുക്കിങ് എന്ന കാരണമാണ് വിമാനക്കമ്പനി പറഞ്ഞത്.
തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. നാല് മാസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പലിശയടക്കം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.