കട്ടപ്പന∙ പെൺസുഹൃത്തിന്റെ പഴ്‌സിൽ എംഡിഎംഎ ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കട്ടപ്പന ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ(38) ആണ് എക്സൈസ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി യുവതിയെ ഒപ്പം കൂട്ടിയത്. പൊൻകുന്നത്തെ വാടക വീട്ടിൽനിന്ന് രണ്ട് ദിവസം മുമ്പ് ഇരുവരും കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി. ഇന്നു രാവിലെ ബാഗ് വാങ്ങിക്കൊണ്ടുവരാമെന്ന് പറഞ്ഞ് യുവതിയുടെ ബാഗിൽ നിന്ന് ഇയാൾ പണമെടുത്തുകൊണ്ട് പുറത്തേക്കുപോയി. ഇതിനിടെ യുവതിയുടെ ഫോണും ഇയാൾ കൈക്കലാക്കി. ഈ സമയത്താണ് എംഡിഎംഎ ഇയാൾ യുവതിയുടെ പഴ്‌സിൽ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്. മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ സ്വന്തം ഫോണിൽനിന്ന് എക്‌സൈസ് ഓഫിസിലേക്ക് വിളിക്കുകയും . എംഡിഎംഎയുമായി യുവതി ലോഡ്ജിൽ താമസിക്കുന്നതായി രഹസ്യ വിവരം നൽകുകയും ചെയ്തു. വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം ലോഡ്ജ് മുറിയിൽ പരിശോധന നടത്തുകയും പ്രതി നേരത്തെ ഒളിപിച്ച 300 മില്ലിഗ്രാം എംഡിഎംഎ യുവതിയുടെ പഴ്‌സിൽ നിന്ന് കണ്ടെത്തി.
എന്നാൽ അത് എന്താണെന്ന് അറിയില്ലെന്ന് യുവതി മൊഴി നൽകി. ഒപ്പമുണ്ടായിരുന്ന ജയൻ എന്ന വ്യക്തി പുറത്തേക്കു പോയതായും അവർ പറഞ്ഞു. നേരത്തെ രഹസ്യ വിവരം നൽകിയ വ്യക്തിയുടെ പേരും ജയൻ എന്നായതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ടൗണിൽനിന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ യുവതിയെ കുടുക്കാൻ ശ്രമിച്ചതാണെന്ന് മൊഴി നൽകി. അതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . ഇയാൾക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ എക്‌സൈസ് അന്വേഷിക്കും