Saturday, May 18, 2024
spot_img

2 ഏക്കർ കൃഷി സ്ഥലം ഉണ്ടായിരുന്നിട്ടും കൃഷി നശിപ്പിച്ച വന്യജീവികളും നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരും കാരണം ഏബ്രഹാമും കുടുംബവും ജീവിച്ചത് കൊടും ദാരിദ്ര്യത്തിൽ ! കർഷകന്റെ മരണത്തിൽ പ്രതിഷേധം തണുക്കുന്നില്ല

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് ഏബ്രഹാമും കുടുംബവും അതിദരിദ്ര വിഭാഗത്തിൽപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം. കക്കയം വിനോദ സഞ്ചാരകേന്ദ്രത്തോടു ചേർന്നാണ് ഏബ്രഹാമിന്റെ കൃഷിസ്ഥലം. ഏബ്രഹാമിന്റെ ഭാര്യ തെയ്യാമ പക്ഷാഘാതം വന്നയാളാണ്. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഏബ്രഹാമിന്. ഒരു മകൻ വിവാഹം കഴിച്ച് വേറെയാണ് താമസം. മകളും വിവാഹിതയാണ്. ഏബ്രഹാമിന്റെ കൂടെ താമസിക്കുന്ന മകൻ കൂലിപ്പണിക്കാരനാണ്.

രണ്ട് ഏക്കറോളം കൃഷിയിടം ഏബ്രഹാമിനുണ്ടെങ്കിലും കുരങ്ങും മാനും കാട്ടുപോത്തുമുൾപ്പെടുന്ന വന്യജീവികൾ സ്ഥിരമായി കൃഷി നശിപ്പിച്ചിരുന്നതിനാൽ യാതൊരു വരുമാനവും അദ്ദേഹത്തിനോ കുടുംബത്തിനോ ലഭിച്ചിരുന്നില്ല. ജീവിതം ഏറെ ദുഃസഹമായതോടെയാണ് ഇടവക പള്ളിയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി വീടുവച്ച് നൽകിയത്.

എന്നും രാവിലെ ഏബ്രഹാം തോട്ടത്തിൽ പണിക്കു പോകാറുണ്ടായിരുന്നു. ഇന്ന് രണ്ടു മണിയോടെയാണ് തോട്ടത്തിന് സമീപത്തു കൂടി പോയ അയൽവാസിയായ സ്ത്രീ കരച്ചിൽ കേട്ടത്. ഉടൻ തന്നെ മറ്റുള്ളവരെയും കൂട്ടി അവിടെ എത്തിയപ്പോഴാണ് ഏബ്രഹാം കാട്ടുപോത്തിന്റെ കുത്തേറ്റു കിടക്കുന്നതു കണ്ടത്. അകലെയായി കാട്ടുപോത്തിനെയും കണ്ടു. തുടർന്ന് വനംവകുപ്പിന്റെ വാഹനത്തിലാണ് ഏബ്രഹാമിനെ പ്രധാന റോഡിൽ എത്തിച്ചത്. തുടർന്ന് കൂരാച്ചുണ്ട് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുന്നേ മരണം സംഭവിച്ചിരുന്നു.

അതേസമയം അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് നടന്നത് . കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായെത്തി.

ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ സ്ഥലത്ത് എത്താത അബ്രഹാമിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധക്കാർ മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് . ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസും സ്ഥലത്തെത്തി.

കളക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തണം, കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് എസിപി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. ഇതിനെത്തുടർന്നാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായത്. നാളെയായിരിക്കും പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുക. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ ശക്തമായ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

Related Articles

Latest Articles