കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണത്തിനിടയിലും പൊതു സമ്മേളനവും റെഡ് വോളണ്ടിയർ മാർച്ചും മാറ്റിവെയ്‌ക്കാതെ സിപിഎം. പാർട്ടി കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടികളിൽ മാറ്റമില്ലെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ജോസഫൈന്റെ മൃതദേഹം എറണാകുളത്തേയ്‌ക്ക് കൊണ്ടുപോകാനും തീരുമാനിച്ചതായി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം വോളണ്ടിയർമാരുമായുള്ള വാഹനങ്ങൾ ഉച്ചയ്‌ക്ക് ശേഷം രണ്ടരയ്‌ക്ക് തന്നെ കണ്ണൂർ ഗസ്റ്റ് ഹൗസിന് സമീപത്തുള്ള റോഡിൽ എത്തിച്ചേരും. അതിന് ശേഷം പൊതുജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനം അനുവദിക്കാത്ത വിധത്തിലാണ് ക്രമീകരണം എന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു എം സി ജോസഫൈൻ അന്തരിച്ചത്.23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ, ഇന്നലെ വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.