ദില്ലി: പശ്ചിമ ബംഗാളിൽ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ വിലക്ക് സുപ്രീംകോടതി നീക്കിയിട്ടും കൊൽക്കത്തയിലെ ഒരു തിയേറ്ററിലും ചിത്രം പ്രദർശിപ്പിച്ചില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ ധൈര്യം കാണിച്ചാൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം ഭീഷണിപ്പെടുത്തുന്നതായി മാളവ്യ ആരോപിക്കുന്നു.
“പശ്ചിമ ബംഗാളിൽ ‘ദി കേരള സ്‌റ്റോറി’യുടെ വിലക്ക് സുപ്രീംകോടതി നീക്കിയതിന് ശേഷം, കൊൽക്കത്തയിലെ ഒരു തിയറ്ററിലും സിനിമ പ്രദർശിപ്പിക്കുന്നില്ല. സിനിമാ ഉടമകളെ ഭരണകൂടം ഭീഷണിപ്പെടുത്തുന്നു, കെട്ടിടം, അഗ്നിശമന ലൈസൻസുകൾ എന്നിവ റദ്ദാക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ധിക്കാരം സുപ്രീംകോടതി സ്വമേധയാ സ്വീകരിക്കണം, ”അദ്ദേഹം ട്വീറ്റ് ചെയ്തു.