അഹമ്മദാബാദ് : ഹീറോയിൽ നിന്ന് സീറോ ആയി മാറുക. പിന്നീട് ഏവരെയും ഞെട്ടിച്ചുകൊണ്ട് പഴയതിനേക്കാൾ ശക്തനായി മടങ്ങി വരിക , പറഞ്ഞു വരുന്നത് സിനിമകളിലെ നായകന്മാരെക്കുറിച്ചല്ല മോഹിത് ശർമ്മ എന്ന ഇന്ത്യൻ പേസറിനെപ്പറ്റിയാണ്. 13 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റാണാണ് ഗുജറാത്ത് ടെറ്റൻസ് താരം ഇതു വരെ ഈ സീസണിൽ സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ മൂന്നാമത്തെ താരം മോഹിത് ശർമയാണ്. കഴിഞ്ഞ സീസണിൽ മോഹിത് ഗുജറാത്ത് ടൈറ്റൻസിന്റെ നെറ്റ് ബോളർ ആയിരുന്നു.
ഒരുകാലത്ത് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ പക്കലിലെ വജ്രായുധമായിരുന്നു ഇന്ത്യൻ ജഴ്സിയിൽ രണ്ടു ലോകകപ്പ് കളിച്ചിട്ടുള്ള താരം 2014ലെ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബോളർക്കുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അവിടെ നിന്നാണ് മോഹിത് താഴേക്ക് പതിച്ചത്.
2014ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച മോഹിത് ശർമ, 16 മത്സരങ്ങളിൽനിന്ന് 19.65 ശരാശരിയിൽ 23 വിക്കറ്റുകൾ സ്വന്തമാക്കിയാണ് പർപ്പിൾ ക്യാപ് നേടിയെടുത്തത്. കഴിഞ്ഞ തവണ താരം ഐപിഎലിൽ താരലേലത്തിന് പേര് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാനെത്തിയില്ല. തുടർന്നാണ് ഗുജറാത്ത് ടൈറ്റൻസിനൊപ്പം നെറ്റ് ബോളറായി ചേർന്നത്.ക്ഷമയോടെ മികച്ച പ്രകടനം നെറ്റ് ബോളർ എന്ന നിലയിൽ കാഴ്ച്ചവച്ചതോടെയാണ് 34 കാരനായ മോഹിത് ശർമയെ ഗുജറാത്ത് ടീമിലുൾപ്പെടുത്തിയത്.
2013 മുതൽ 2015 വരെയാണ് മോഹിത് ശർമ ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്രസിങ് ധോണിക്കു കീഴിൽ കളിച്ചത്. അതിനുശേഷം 2016 മുതൽ 2018 വരെ പഞ്ചാബ് കിങ്സിനായി കളിച്ചു. 2019ൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തി. പിന്നീട് 2020ൽ ദില്ലി ക്യാപിറ്റൽസിനായും കളിച്ചു.