നൂപുര്‍ ശര്‍മ്മ ഉള്‍പ്പടെ ചില ബിജെപി നേതാക്കളെയും ഒരു ടി വി ചാനല്‍ മേധാവിയേയുേം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ സൂറത്തില്‍ 27 കാരനായ മൗലവി സോഹെല്‍ അബൂബക്കര്‍ തിമോളിനെ അറസ്റ്റ് ചെയ്തു. ഭാരതത്തിലെ ഹിന്ദു നേതാക്കളെ കൊല്ലാന്‍ പാക്കിസ്ഥാനിലും ചൈനയിലും ഉള്ളവരോട് ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി ഇയാളുടെ മൊബൈല്‍ ചാറ്റുകളില്‍ നിന്ന് വ്യക്തമായി. ഒരു ഹിന്ദി ടിവി ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്റര്‍, ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജാ സിങ്, പാര്‍ട്ടിയുടെ മുന്‍ വക്താവ് നൂപുര്‍ ശര്‍മ എന്നിവരെ പ്രതിഭീഷണിപ്പെടുത്തിയതായി സൂറത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.
സൂററ്റിലെ ഒരു നൂല്‍ നിര്‍മ്മാണ ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുകയാണ് അബൂബക്കര്‍ തിമോള്‍. കൂടാതെ ഇസ്ലാമിനെക്കുറിച്ച് കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ നല്‍കുകയും ചെയ്യുന്നു. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ആള്‍ക്കാരെ ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ മതവികാരം വ്രണപ്പെടുത്തുകയും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാനിലെയും നേപ്പാളിലെയും ചൈനയിലേയും ആളുകളുമായി ചേര്‍ന്ന് ഒരു കോടി രൂപയ്ക്ക് ‘സുപാരി’ (ക്വട്ടേഷന്‍-കൊലയ്ക്കുള്ള കരാര്‍) ഏര്‍പ്പെടുത്തിയതായും പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനും ഇയാള്‍ ശ്രമിച്ചതായി മൊബൈല്‍ ചാറ്റുകളില്‍ നിന്ന് വ്യക്തമായി. പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ഡോഗര്‍, ഷെഹ്നാസ് എന്നീ രണ്ട് പേരുമായി ടിമോള്‍ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇന്ത്യയിലെ ഹൈന്ദവ സംഘടനകള്‍ നബിയെ പരിഹസിച്ചുവെന്നും ഇവരെ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.
ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ടിമോള്‍ ആഗ്രഹിച്ചിരുന്നുവെന്ന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ സൂറത്ത് പോലീസ് മറ്റ് ഏജന്‍സികളുടെ സഹായം തേടുമെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

