കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹമാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അനിലയെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും ഷിജുവിനെ വീട് ഏൽപ്പിച്ച ശേഷം വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ വീട്ടുടമ ഷിജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുടമ അറിയിച്ചതിനെത്തുടർന്ന് വീട്ടിലെത്തി ബന്ധു നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് 24 മണിക്കൂറിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപം ചോരക്കറകളുണ്ട്.
നേരത്തെ അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് കഴിഞ്ഞദിവസം പെരിങ്ങോം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അനിലയെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തിന്റെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്.