തൃശ്ശൂര്‍: തൃശ്ശൂര്‍ ചമ്മണ്ണൂരിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് ഇന്ന് പുലർച്ചെ മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മകൻ മനോജിനെ (40) വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയായിരുന്നു സംഭവം. പ്രതി മനോജ് മദ്യം വാങ്ങാനായി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നൽകാത്തതിനെ തുടർന്ന് പ്രതി പ്രകോപിതനായി. തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. എണ്‍പത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മദ്യത്തനടിമയായ മനോജ് ദീർഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യം വാങ്ങാന്‍ പണം തരാത്തതിന്റെ പേരില്‍ പ്രതി അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.