ദില്ലി: തലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ദില്ലിയില്‍ കോവിഡ് വ്യാപനത്തിൻ്റെ മൂന്നാം തരംഗമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആള്‍ക്കൂട്ടം ഉണ്ടാകുന്ന മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രസര്‍ക്കാരിന് കൈമാറി.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കാതെ ചില മാര്‍ക്കറ്റുകള്‍ കോവിഡ് ഹോട്സ്പോട്ആയി മാറുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇത്തരത്തിലുള്ള മാര്‍ക്കറ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കും. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും
പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 200ല്‍ നിന്ന് അമ്പത് ആയി കുറയ്ക്കണമെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു . ദില്ലിയിൽ കോവിഡ് മൂന്നാം ഘട്ടത്തിൽ എത്തിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചനയില്ല എന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഇന്നലെ പറഞ്ഞു