സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവ്വീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു.
കാർഷിക ഉൽപ്പാദന കമ്മിഷണർ ഇഷിത റോയിയെ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷിക ഉൽപ്പാദന കമ്മിഷണറുടെ അധിക ചുമതലയും നല്‍കി.
തദ്ദേശവകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ (അർബൻ) അധിക ചുമതല നൽകി. കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ സെക്രട്ടറി. ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ.പ്രശാന്തിനെ എസ്ഇ- എസ്ടി വികസന വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു.