മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടേതാണ് തീരുമാനം. ഇന്ന് ചേർന്ന ഉന്നത തല യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഈ തീരുമാനം എടുത്തത്. കൊവിഡ് രോഗത്തെയാണ് ഇതിന് മുൻപ് ലോകാരോഗ്യ സംഘടന പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത്. ഇതുവരെ 72 രാജ്യങ്ങളിൽ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ഇതുവരെ രോഗം ബാധിച്ചവരിൽ 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ് ഉള്ളത്. മങ്കി പോക്സ് അടിയന്തിര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് രോഗത്തെ ആഗോള പകർച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2020 ജനുവരി 30 നാണ്. കൊവിഡിനെ പകർച്ച വ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് ആകെ 82 കൊവിഡ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്
ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത് മൂന്ന് കാരണങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്. അസാധാരണമായ നിലയിൽ രോഗ വ്യാപനം പ്രകടമാകുന്നതാണ് ഇതിൽ ഒരു കാരണം. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉള്ളതാണ് രണ്ടാമത്തെ കാരണം. രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യമാകുന്നതാണ് മൂന്നാമത്തെ കാരണം.