തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ, മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീണിനെ അനുകൂലിക്കുന്നവർ ഇറക്കി വിടുകയും ഇതിനെതിരെ മറു വിഭാഗം പ്രതിഷേധിച്ചതുമാണ് തർക്കത്തിൽ കലാശിച്ചത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.
പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം. സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ.അനുകൂല വിധി ഉണ്ടെന്ന് പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പറയുമ്പോൾ അങ്ങനെ ഒരു വിധിയില്ലെന്ന നിലപാടിലാണ് പുതിയ ബിഷപ്പിനെ അനുകൂലിക്കുന്നവർ.