ഇടുക്കി : കേരള സർവകലാശാലയിൽ സമർപ്പിച്ച ഡോക്ടറേറ്റ് പ്രബന്ധത്തിൽ മലയാളത്തിലെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ കർത്താവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് വിവാദമായതിൽ ഖേദ പ്രകടനവുമായി യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം രംഗത്തെത്തി. ഗവേഷണ പ്രബന്ധത്തിലെ പിഴവ് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്കു നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു.
അക്കാദമിക് രംഗത്തുള്ളവർ തീസിസ് വായിച്ചിരുന്നെന്നും എന്നാൽ പിഴവ് ശ്രദ്ധയിൽപ്പെട്ടില്ലെന്നും പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ തെറ്റ് തിരുത്തുമെന്നും ഓൺലൈൻ പ്രബന്ധത്തിലെ ആശയം ഉൾക്കൊള്ളുക മാത്രമാണ് താൻ ചെയ്തതെന്നും അത് റഫറൻസ് കാണിക്കുമെന്നും ചിന്ത വ്യക്തമാക്കി.
അതെ സമയം ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നുണ്ട്. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും സമിതി പരിശോധിക്കുക. നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാലാ നിയമത്തിൽ നിലവിൽ വ്യവസ്ഥയില്ല.