കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കാർവാർ എസ്പി നാരായണ. മണ്ണിടിച്ചിലിൽ പെട്ട് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസമയത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പ്രദേശത്ത് കൂടി കടന്നുപോയ ഹൈ ടെൻഷൻ വൈദ്യുതി കമ്പിയിൽ നിന്നുള്ള പ്രകമ്പനമായിരുന്നു ഇതെന്നാണ് വിവരം.
അതേ സമയം, മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ എട്ടാം ദിനത്തിലും ഫലം കണ്ടില്ല . ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തിരച്ചിൽ ഇന്നത്തേക്ക്
നിർത്തിവെച്ചു. തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടികിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.
അതേസമയം വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കർണാടക ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിർദേശം. നാളെ തന്നെ മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

