ചെന്നൈയിൽ ഡോക്ടറെയും കുടുംബത്തെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവറിയാൻ ജീവനൊടുക്കിയ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
ബാലമുരുകന്‍ സ്‌കാനിങ് സെന്റര്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിലുണ്ടായ ഭീമമായ നഷ്ടവും കടക്കെണിയുമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുമതി ചെന്നൈയിലെ കോടതിയില്‍ അഭിഭാഷകയായിരുന്നു. ദശ്വന്ത് പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ലിംഗേഷ് പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്.
ഇന്ന് രാവിലെ ഇവരുടെ ഡ്രൈവര്‍ പതിവുപോലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ആരെയും കാണാത്തതിനാൽ ഇയാൾ അയൽക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍വഴി പരിശോധിച്ചപ്പോഴാണ് ഒരു മുറിയില്‍ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മുറിയില്‍ മക്കളായ രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

