നോയിഡ: നായ്ക്കളുടെആക്രമണം നഗരത്തിൽ രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി നോയിഡ ഭരണകൂടം. നായ്‌ക്കളുടെ ഉടമകളിൽ നിന്ന് 10000 രൂപ പിഴ ചുമത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നായ്‌ക്കളോ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളോ മനുഷ്യരെ ആക്രമിച്ചാലാണ് ഉടമസ്ഥർക്ക് പിഴ ചുമത്തുക. പരിക്കേറ്റവരുടെ ചികിത്സയും വളർത്തു മൃഗങ്ങളുടെ ഉടമകൾ ഏറ്റെടുക്കണം.
2023 മാർച്ച് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ‘വളർത്തു നായയോ പൂച്ചയോ കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ, പരിക്കേറ്റ വ്യക്തിയുടെയോ മൃഗത്തിന്റെയോ ചികിത്സ വളർത്തു മൃഗത്തിന്റെ ഉടമ നടത്തും. 10000 രൂപയായിരിക്കും പിഴ ചുമത്തുക’ എന്ന് നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഋതു മഹേശ്വരി പറഞ്ഞു.
അടുത്ത വർഷം ജനുവരി 31-നകം ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുകയും വാക്സിനേഷൻ നൽകുകയും ചെയ്യണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തുമെന്നും മഹേശ്വരി കൂട്ടിച്ചേർത്തു. വളർത്തു നായ്‌ക്കളുടെ വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പും നിർബന്ധമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയാൽ 2000 രൂപയാണ് പിഴ. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൊതുസ്ഥലത്ത് വളർത്തുനായ മാലിന്യം കൊണ്ടിടുകയോ മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്താലും അത് വൃത്തിയാക്കേണ്ടതും ഉടമയുടെ ഉത്തരവാദിത്വമായിരിക്കും.