തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ക്രൂരകൊലപാതകത്തിനിരയായ പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മൃതദേഹം കുടുംബത്തിന് വിട്ട് നൽകിയിരുന്നില്ല. 18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണെന്നും അതിനാൽ മൃതദേഹം വിട്ടുകിട്ടാൻ അടിയന്തരമായി ഇടപെടണമെന്നും പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. കയ്യിൽ പണം ഇല്ല, സർക്കാർ സഹായവും ലഭിച്ചിട്ടില്ലെന്നാണ് പത്മയുടെ മകൻ പറയുന്നത്. ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ മകൻ സെൽവരാജ് മുഖ്യമന്ത്രിക്ക് നൽകിയ കത്തില്‍ ആവശ്യപ്പെടുന്നത്.
ഇതിന് മുമ്പും മകൻ സെൽവരാജ് അമ്മയുടെ മൃതദേഹം വിട്ട് നല്കാൻ ആവിശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കത്ത് നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല.