Friday, September 18, 2026

അധികാരത്തോടുള്ള ആർത്തി കാരണം കോൺഗ്രസ് ധൃതിയിൽ തീരുമാനമെടുത്തു ! പ്രധാന ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടി വന്നു ! 1947-ൽ മോദി ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : 1947-ലെ ഭാരതത്തിന്റെ വിഭജനത്തിനും അതിനെത്തുടർന്നുണ്ടായ അക്രമങ്ങൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉത്തരവാദിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജന ഭീകരതാ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ലഖ്‌നൗവിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ ഭൂരാഷ്ട്രീയ യാഥാർത്ഥ്യം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യസമയത്ത് നരേന്ദ്രമോദിയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നതെങ്കിൽ ആർക്കും ഭാരതത്തെ ഒരിഞ്ചുപോലും ഉപദ്രവിക്കാൻ കഴിയില്ലായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സർദാർ വല്ലഭഭായ് പട്ടേലിനെപ്പോലെയുള്ള ഒരു നിർണ്ണായക നേതാവാണ് ആ സമയത്ത് ഉന്നത പദവിയിലിരുന്നതെങ്കിൽ ഒരു ബാഹ്യശക്തിക്കും രാജ്യത്തെ ശിഥിലമാക്കാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തോടുള്ള ആർത്തി കാരണമാണ് 1947-ലെ കോൺഗ്രസ് നേതൃത്വം പെട്ടെന്ന് തീരുമാനങ്ങൾ എടുത്തതെന്നും, ഇത് പുരാതനമായ ഒരു രാജ്യത്തെ വിഭജിക്കാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സിന്ധ്, പഞ്ചാബ്, ബംഗാൾ എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ദൗർബല്യമായ ചർച്ചകൾ കാരണം വിട്ടുകൊടുക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തി കടന്നുള്ള ഭീകരവാദം, കമ്മ്യൂണിസ്റ്റ് ഭീകരവാദം, പ്രാദേശിക തീവ്രവാദം തുടങ്ങിയ സുരക്ഷാ വെല്ലുവിളികൾ 1947-ലെ വിഭജനം സൃഷ്ടിച്ച ഘടനാപരമായ തകരാറുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഒത്തുതീർപ്പുകളുടെ വില ഭാവി തലമുറകൾ മനസ്സിലാക്കുന്നതിനാണ് ഇത്തരം ചരിത്രങ്ങൾ ഓർമ്മിക്കുന്നത് എന്നും യോഗിആദിത്യനാഥ്‌ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles