പുതിയ പരിഷ്കാരങ്ങൾ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസൻസിന് ആർ.ടി.ഓഫീസുകളിൽ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്കൂളുകൾതന്നെ നടത്തും.ചുളുവിൽ ലൈസൻസ് കിട്ടുകയുമില്ല. കർശനനിബന്ധനകളാണ് വരുന്നത്.
മാറ്റങ്ങൾ ജൂലായ് മുതൽ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. ഇതനുസരിച്ച് ഡ്രൈവിങ് സ്കൂളുകളെ രണ്ട് കാറ്റഗറിയായി തിരിക്കും. കുറഞ്ഞത് ഒരേക്കർ സ്ഥലവും അനുബന്ധസൗകര്യങ്ങളുമുള്ളവർക്കേ ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ പരിശീലനം നൽകാൻ കഴിയൂ. വാണിജ്യവാഹനങ്ങളുടെ സ്കൂളാണെങ്കിൽ സ്ഥലവും സൗകര്യങ്ങളും കൂടുതൽ വേണം. പരിശീലകർക്ക് നിശ്ചിത വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഡ്രൈവിങ് ലൈസൻസിലും മാറ്റങ്ങളുണ്ട്. ലൈസൻസ് രണ്ടുതരമായി തിരിക്കും. ടാക്സി വാഹനങ്ങളുംമറ്റും ഓടിക്കുന്നവർക്ക് വാണിജ്യ ലൈസൻസാണ് നൽകുക
സ്വകാര്യവാഹനങ്ങൾ ഓടിക്കുന്നവർക്ക് വ്യക്തിഗത ലൈസൻസും. രേഖകൾ നൽകി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ലൈസൻസ് നേടാൻ പാഠ്യപദ്ധതിയും ഗതാഗതമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ടുഭാഗമുണ്ട്.
ലൈറ്റ് മോട്ടോർ വെഹിക്കിളിനുള്ള എൽ.എം.വി. കോഴ്സിന്റെ പഠനദൈർഘ്യം നാലാഴ്ച. 29 മണിക്കൂർ പഠിക്കണം. വാണിജ്യലൈസൻസിനായി ആറാഴ്ചയിൽ 38 മണിക്കൂർ പഠിക്കണം. 31 മണിക്കൂർ പ്രാക്ടിക്കലും ഏഴുമണിക്കൂർ തിയറിയുമാണ്. പരിശീലനകേന്ദ്രത്തിൽ ബയോമെട്രിക് സംവിധാനങ്ങൾ വേണം.