തിരുവനന്തപുരം / വയനാട് :ലഹരി വേട്ട തുടരുന്നു. സംസ്ഥാനത്ത് മൂന്നിടങ്ങളിലായി രാസലഹരിയായ എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. തിരുവനന്തപുരം വര്‍ക്കലയിൽ നിന്നും രണ്ട് യുവാക്കളാണ് പിടിയിലായത്.വര്‍ക്കല സ്വദേശികളായ ദിലീപ്, അരുൺ എന്നിവരാണ് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ കോടതി റോഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മയക്കുമരുന്നുമായി പിടിയിലായത്.
സ്കൂട്ടറിന്‍റെ സീറ്റിന് അടിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അരുണിന്‍റെ പോക്കറ്റിൽ നിന്ന് നിട്രാസെപാം ഗുളികകളും കണ്ടെടുത്തു.
അതെ സമയം വയനാട്ടിൽ തിരുനെല്ലി കാട്ടിക്കുളത്ത് 106 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഫാരിസ്, ഹഫ്‌സീർ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്. കാട്ടിക്കുളത്ത് പോലീസ് എയ്ഡ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതിന് മുൻപും പ്രതികൾ മയക്കുമരുന്ന് കടത്തിയതായി വിവരം ലഭിച്ചു.വാണിജ്യ അടിസ്ഥാനത്തിൽ എത്തിച്ച് വൻ തുകയ്ക്കാണ് സംഘം മയക്കുമരുന്നു വിൽപന നടത്തിയിരുന്നതെന്നാണ് സൂചന.
ഇതിനിടെ തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍ -ലോ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയെകുറിച്ചുള്ള വിവരവും ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാല്‍ബിന്‍ ഷാജഹാന്‍ പിടിയിലാകുന്നത്. കോളേജ് വിദ്യാര‍്ത്ഥികള്‍ക്കിടയില്‍ ലഹരി വില‍്ക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് സംഘം വിശദീകരിക്കുന്നത്. വലയിലാകുമ്പോൾ ഷാല്‍ബിന്‍റെ കൈവശം എട്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു