തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശിക ലഭിക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉപവാസ സമരവുമായി സിപിഎം സംഘടന. എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിടിഎയുടെ നേതൃത്വത്തിലാണ് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസം സംഘടിപ്പിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജുവാണ് സമരം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഭാര്യ ആശ പ്രഭാകരൻ പങ്കെടുത്തതും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. കോളേജ് അദ്ധ്യാപികയും സംഘടനയുടെ നേതാവുമാണ് ആശ പ്രഭാകരൻ.
യുജിസി.ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി 2016-2019 കാലയളവിലെ കുടിശ്ശിക ഇതുവരെ കോളേജ് അദ്ധ്യാപകര്‍ക്ക് കൊടുത്തിട്ടില്ല. കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന്റെ വിഹിതവും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് അദ്ധ്യാപകരുടെ വിമര്‍ശനം.
നവകേരള സദസ്സിലെ പ്രസംഗത്തില്‍ ശമ്പളക്കുടിശ്ശിക നല്‍കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പറഞ്ഞതു തെറ്റാണെന്നും അദ്ധ്യാപകര്‍ ആരോപിച്ചു. ക്ഷാമബത്തയില്‍ 29 ശതമാനമാണ് കോളേജ് അദ്ധ്യാപകരുടെ കുടിശ്ശിക. നവകേരള സദസ് പുരോഗമിക്കവെയാണ് സിപിഎം. സംഘടനയുടെ സമരം.