ദില്ലി: സമാജ് വാദി പാർട്ടി എംപി അസംഖാൻ ലോക് സഭയിൽ നടത്തിയ അശ്ലീല ചുവയുള്ള പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും ഡെപ്യൂട്ടി സ്പീക്കറുമായ രമാദേവി. അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല, ജയപ്രദക്കെതിരെ പറഞ്ഞത് എല്ലാവർക്കും അറിയാവുന്നതാണ്. ലോക് സഭയിൽ ഇരിക്കാൻ അസംഖാന് അവകാശമില്ല, അസംഖാനെ സ്പീക്കർ പുറത്താക്കണം. എംപി മാപ്പു പറയണമെന്നും രമാദേവി ആവശ്യപ്പെട്ടു.
സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ രമാദേവി സഭ നിയന്ത്രിച്ച് ചെയറിലിരിക്കവെയാണ് അസംഖാന് വിവാദ പരാമര്‍ശം ഉന്നയിച്ചത്. എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. ഇതിനുപിന്നാലെ പരാമര്‍ശത്തിനെതിരെ രാമാദേവി രംഗത്തെത്തി. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാന്റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടു.
ഇതോടെ ബിജെപി അംഗങ്ങള്‍ രമാദേവിക്ക് പിന്തുണയുമായി എത്തി. അസംഖാന് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ലയും അസംഖാനെതിരെ ശക്തമായി രംഗത്തുവന്നു. അസംഖാന് സഭയില്‍ മാപ്പുപറയണമെന്ന് ഓം ബിര്‍ല ആവശ്യപ്പെട്ടു.