ലണ്ടൻ: മെൽബണിൽ നാശം വിതച്ച് വൻ ഭൂചലനം. വിക്ടോറിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മാൻസ്ഫീൽഡിന് സമീപമാണ് ഭൂചലനം ഉണ്ടായത്. പ്രദേശിക പ്രദേശങ്ങളായ വിക്ടോറിയ, സിഡ്‌നി, കാൻബെറ, അഡ്‌ലെയ്ഡ്, ലോൺസ്റ്റൺ എന്നിവിടങ്ങളിൽ ഭൂകമ്പത്തിന്റെ ചലനം അനുഭവപ്പെട്ടു.തെരുവുകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും വൻനാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. മെൽബണിലെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പം 10 കിലോമീറ്റർ ആഴമുള്ളതാണെന്നും, ഭൂചലനങ്ങൾ ഇനിയും വരാനിടയുണ്ടെന്നും അവ മാസങ്ങളോളം തുടരുമെന്നും ജിയോസയൻസ് മുന്നറിയിപ്പ് നൽകി.
ഇന്ന് പുലർച്ചെ മൂന്നിനാണ് ഭൂചലനം ഉണ്ടായത്. 12 കിലോമീറ്റർ ആഴത്തിൽ ഒരു ഭൂകമ്പവും ഏകദേശം 15 മിനിറ്റിനുശേഷം സമീപ പ്രദേശത്ത് 3.1 തീവ്രതയിൽ മറ്റൊരു ഭൂകമ്പത്തിന്റെ ചലനവും അനുഭവപ്പെട്ടു.കിഴക്കൻ ഓസ്ട്രേലിയയിൽ യൂറോപ്യൻ കുടിയേറ്റത്തിനു ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണ് ഇത്. എന്നാൽ ഇടയ്‌ക്കിടെ ഇത്തരത്തിലുള്ള ഭൂകമ്പങ്ങൾ മാൻസ്ഫീൽഡിൽ ഉണ്ടാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2012ലാണ് അവസാനമായി ഇത്തരത്തിൽ വലിയൊരു ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്‌കെയിലിൽ 5 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്.