ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറിയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന സംശയത്തെത്തുടർന്ന് ആരംഭിച്ച തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരുന്നു. മുൻകരുതൽ നടപടിയായി ഉറിയിലെ എല്ലാ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) ക്യാമ്പ് ഭീകരർ ആക്രമിച്ചു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇനിയും കൂടുതൽ ഭീകരർ ഉടൻ പിടിയിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ആക്രമണം ഉണ്ടായതോടെ ജീവനക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന വിമാനങ്ങൾ റദ്ദാക്കി.
ജമ്മു കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭീകരർക്കെതിരെയുള്ള ആക്രമണങ്ങൾ 30 മണിക്കൂറിലധികം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 18 നും 19 നും ഇടയിലുള്ള രാത്രിയിൽ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെത്തുടർന്നാണ് സൈന്യംഭീകരർക്കെതിരെ തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ മേഖലയിൽ സുരക്ഷാ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. നിയന്ത്രണ രേഖയില്‍ അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണ് സുരക്ഷാ സേന തകർത്തെറിഞ്ഞത്. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് പ്രധാനമായും ആക്രമണം നടത്തിയത്.
അതേസമയം 2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനില്‍നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യന്‍ മേഖലയിലേക്കു നുഴഞ്ഞുകയറിയതായി സംശയമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ഇത് ആദ്യമായാണ്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.