ദില്ലി: മാധ്യമപ്രവർത്തക റാണ അയുബിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയിൽ ആണ് കുറ്റപത്രം നൽകിയത്. ചാരിറ്റിയുടെ മറവിൽ ജനങ്ങളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്നാണ് കേസ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്.
റാണാ അയ്യൂബിന് ഇ ഡി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കിയത് ദില്ലി ഹൈക്കോടതിയാണ്. റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്തെത്തിയിരുന്നു. റാണ അയൂബിന് നേരെയുള്ള ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. റാണാ അയൂബിന് പിന്തുണ അറിയിച്ച് യുഎൻ ട്വീറ്റ് ചെയ്തിരുന്നു.
റാണ അയൂബിനെതിരെ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികൾ സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഓണ്‍ലൈനിലൂടെയുള്ള റാണ അയൂബിനെതിരായ വർഗീയ സ്ത്രീവിരുദ്ധ ആക്രമങ്ങളില്‍ അന്വേഷണം നടത്തണമെന്നും യുഎന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വിമർശനങ്ങള്‍ ഉന്നയിക്കുന്ന റാണ അയൂബിന് സാമൂഹിക മാധ്യമങ്ങളില്‍ നേരിടുന്ന ആക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് യുഎന്‍ വിമർശനം.
എന്നാല്‍ ജുഡീഷ്യല്‍ പീഡനമെന്ന ആരോപണം അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നു എന്നാല്‍ ആരും നിയമത്തിന് അതീതരല്ല. തെറ്റായ പ്രചാരങ്ങളെ പിന്തുടരുന്നത് ഐക്യരാഷ്ട്രസഭക്ക് കളങ്കമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ റാണ ആയൂബിനെ പിന്തുണച്ച വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം ഇന്ത്യയില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അപകടത്തിൽ ആണെന്ന് വിമർശിച്ചിരുന്നു. ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ റാണ അയൂബിന്‍റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടി.