തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല ബാങ്കിൽ പഴുതടച്ച പരിശോധനയുമായി ഇ ഡി. പുലർച്ചെ അഞ്ചു മണിക്കാണ് അപ്രതീക്ഷിതമായി ഇ ഡി സംഘം പരിശോധനയ്‌ക്കെത്തിയത്. കേരളാ പോലീസിന്റെ സഹായം തേടാതെ കേന്ദ്ര സേനയുമൊത്താണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്. തിരുവനന്തപുരത്ത് ആറിടങ്ങളിൽ ഒരേ സമയം പരിശോധന നടക്കുന്നു. ബാങ്കിന്റെ മുഖ്യ ഓഫീസിലും, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്റെ പൂജപ്പുരയിലെ വാടക വീട്ടിലും, മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനചന്ദ്രൻ, കളക്ഷൻ ഏജന്റ് അനിൽകുമാർ എന്നിവരുടെ വസതികളിലും ഒരേ സമയം പരിശോധന പുരോഗമിക്കുന്നു.
മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനിലേക്കാണ് ആരോപണങ്ങൾ കേന്ദ്രീകരിക്കുന്നതെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. 101 കോടി രൂപയുടെ നിക്ഷേപ ശോഷണവും 30 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പുമാണ് സഹകരണ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. പക്ഷെ ഭാസുരംഗനെതിരെ നിയമനടപടികൾ ഇഴഞ്ഞു നീങ്ങി. ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയെങ്കിലും ഭാസുരാംഗനെ മിൽമ അഡ്മിനിസ്‌ട്രേറ്റീവ് പാനൽ അംഗമായി തെരഞ്ഞെടുത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.