കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം നാളെ. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷാവിധിയിൽ വാദം കേൾക്കുന്നത്. വാദം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ നാളെത്തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും. പ്രതി അസഫാക്ക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞിരുന്നു. പ്രതിയ്‌ക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒക്ടോബർ നാലിന് കേസിൽ വിചാരണ ആരംഭിച്ചു. ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവർ താമസിക്കുന്ന വീടിന് സമീപമാണ് അസ്ഫാക്ക് ആലവും താമസിച്ചിരുന്നത്. ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.