ശ്രീനഗര്‍ : മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് അമര്‍നാഥില്‍ നിന്ന് സോനാമാര്‍ഗിലെ ബാല്‍ട്ടാല്‍ ബേസ് ക്യാമ്പിൽ എത്തിച്ച തീര്‍ഥാടകര്‍ക്ക് തങ്ങള്‍ നേരിട്ട് അനുഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല.
നേരിട്ടുകണ്ട കാഴ്ചകളും കൂടെയുണ്ടായിരുന്നവരും ബാഗുകളുമടക്കം ഒഴുകിപ്പോയതിന്റെ ഞെട്ടലും അവര്‍ ദേശീയ ദേശീയ മാധ്യമങ്ങളോട് വിവരിച്ചു.
“തിക്കിലും തിരക്കിലും പെട്ടുകിടക്കുന്ന സാഹചര്യമാണ് അവിടെ ഉണ്ടായത്. പക്ഷേ സൈന്യം വളരെയധികം പിന്തുണച്ചു. പല പന്തലുകളും വെള്ളം കാരണം ഒലിച്ചുപോയി” – ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള തീര്‍ഥാടകന്‍ പറഞ്ഞു.
“മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ ധാരാളം കല്ലുകള്‍ ഒലിച്ചെത്തിയിരുന്നു. ഞങ്ങള്‍ മേഘവിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായിരുന്നു” – മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു തീര്‍ഥാടകന്‍ സുമിത് പറഞ്ഞു. “മേഘവിസ്ഫോടനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. ഞങ്ങള്‍ ഏഴോ എട്ടോ പേരടങ്ങുന്ന സംഘമായിരുന്നു, ഭോലേനാഥിന്റെ കൃപയാല്‍ ഞങ്ങള്‍ എല്ലാവരും രക്ഷപ്പെട്ടു. എന്നിരുന്നാലും ആളുകളും ബാഗുകളും വെള്ളത്തില്‍ ഒഴുകിപ്പോയതിന് സാക്ഷിയായതിനാല്‍ എല്ലാവര്‍ക്കും വല്ലാതെ വേദനയുണ്ടായി” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഘവിസ്ഫോടനം നടന്ന് 10 മിനിറ്റിനുള്ളില്‍ എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളം വലിയ തോതില്‍ കല്ലുകള്‍ കൊണ്ടുപോയി. ഏകദേശം 15,000 തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. ഇന്ത്യന്‍ സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും (ഐടിബിപി) ഇന്ന് പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളിയാഴ്ച, അമര്‍നാഥിന്റെ പുണ്യസ്ഥലത്തിനടുത്തുള്ള മേഘവിസ്ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 48 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജമ്മു കശ്മീരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗന്ദര്‍ബാല്‍ ഡോ എ ഷാ പറഞ്ഞു.
നിലവില്‍, പരിക്കേറ്റ എല്ലാ രോഗികളെയും മൂന്ന് ബേസ് ഹോസ്പിറ്റലുകളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, അമര്‍നാഥില്‍ വൈകുന്നേരം 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.