ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019 ൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പുറത്തു വിട്ടത്. 2019 മുതലുള്ള എസ്ബിഐ നൽകിയ ഇലക്ടറൽ ബോണ്ട് രേഖകൾ കഴിഞ്ഞ ദിവസം കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ പുറത്ത് വന്ന 2019 ഏപ്രില്‍ 12ന് മുന്‍പുള്ള വിവരങ്ങളാണ് എന്നാണു സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ തിരികെ നല്‍കിയതിലുണ്ടായിരുന്ന ഡിജിറ്റല്‍ പകര്‍പ്പിലെ ഡേറ്റയാണു പുറത്തുവിട്ടത്. ബോണ്ടുകളുടെ തീയതി, മൂല്യം, എണ്ണം, ഏത് എസ്ബിഐ ബ്രാഞ്ചാണ് ബോണ്ട് അനുവദിച്ചത്, രസീത് തീയതി എന്നിവ തിരിച്ചറിയാം.
2017-18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബിജെപിക്ക് ലഭിച്ചു. 2019 തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഈ കാലയളവിൽ തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് ലഭിച്ചത് 656.5 കോടിയുടെ ബോണ്ടാണ്. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നു. ലോട്ടറി നിരോധിച്ച സംസ്ഥാനമായ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടിക്കായാണ് ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിൻ ഇത്രയും തുക മുടക്കിയത് .