ദില്ലി: രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിനൊരുങ്ങി കേന്ദ്രം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടനെ തന്നെ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. നിലവിൽ പ്രതിസന്ധി ഇല്ലെന്നാണ് കൽക്കരി മന്ത്രാലയം വ്യക്തമാക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്സ്പ്രസ്സ്, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ ലോഡ്ഷെഡിങ് ഉണ്ടാകില്ല. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോഴാണ് അത് മറികടക്കാന്‍ കെ എസ് ഇ ബി ലോഡ്ഷെഡിങ് തുടങ്ങിയത്. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും.
പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. മെയ് 3 ന് നിലവിലെ വിലയിരുത്തലനുസരിച്ച് 400 മെഗാവാട്ട് കുറവുണ്ടായേക്കും. അതിനാല്‍ അന്ന് വൈദ്യുതി നിയന്ത്രമുണ്ടാകും. ജനങ്ങൾ വൈകിട്ട് 6നും 11 നും ഇടയില്‍ വൈദ്യുതിയുടെ ഉപയോഗം കുറച്ച് സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.