തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിനെ നാളെ ഇഡി ചോദ്യംചെയ്‌തേക്കും. ഇതോടനുബന്ധിച്ച് സ്വപ്നയ്ക്ക് (Swapna Suresh) ഇഡി സമൻസ് അയച്ചു. നാളെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് ഇനി കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുക. ശിവശങ്കർ ആസൂത്രണം ചെയ്ത പദ്ധതിക്കനസരിച്ച് ഗാർഡ് നിന്ന് പോലീസ് ഉദ്യോഗസ്ഥയാണ് മൊബൈലിൽ ശബ്ദം റെക്കോർഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഈ നീക്കം പിന്നീട് സിംഗിൾ ബെഞ്ച് തടഞ്ഞു. ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ നിലവിൽ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്.