കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗക്കേസിൽ (Rape Case Against Director Balcahandra Kumar) പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി.
പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. അതേസമയം തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അഡീ.എസ്പി എസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40കാരിയായ കണ്ണൂർ സ്വദേശിനിയുടെ പരാതി.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച ശേഷം ഇവ നാടുമുഴുവൻ പ്രചരിക്കേണ്ടെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞെന്നും ആരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്.