കോട്ടയം: മാഞ്ഞൂർ പഞ്ചായത്തിന്റെ പ്രതികാര നടപടിക്കെതിരെ സമരത്തിനൊരുങ്ങിയ വ്യവസായി ഷാജിമോൻ ജോർജിനെ ബലം പ്രയോഗിച്ച് നീക്കി പോലീസ്. 25 കോടി മുതൽ മുടക്കിയ വ്യവസായം തുടങ്ങാൻ അനുവദിക്കാതെ കെട്ടിട നമ്പർ നൽകാതെ പഞ്ചായത്ത് ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ഷാജിമോൻ ആരോപിക്കുന്നത്. ഇന്ന് രാവിലെ പഞ്ചായത്ത് പടിക്കൽ നിരാഹാരം ആരംഭിച്ച ഷാജിമോനെ പോലീസ് എത്തി തടയുകയായിരുന്നു. തുടർന്ന് അദ്ദേഹം നടുറോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രതിഷേധം തുടരുകയാണ്. വ്യവസായ സൗഹൃദമാണ് കേരളമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് വ്യവസായങ്ങൾക്കെതിരെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്.
നേരത്തെ ബിൽഡിംഗ് പെർമിറ്റിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിലാണ് നിസാര കാരണങ്ങൾ പറഞ്ഞ് എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് കെട്ടിടനമ്പർ നൽകാൻ വിസമ്മതിക്കുന്നത്. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോൻ ചൂണ്ടിക്കാട്ടുന്നു. മാഞ്ഞൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നിരാഹാര സമരമല്ലാതെ മറ്റുമാർഗമില്ലെന്നും സംരംഭകൻ പറയുന്നു.