ആലുവ മണപ്പുറത്തെ എക്സിബിഷന്‍ നടത്താനുള്ള കരാറുമായി സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. എക്സിബിഷന്റെ കരാർ കൂടിയതുക വാഗ്ദാനം ചെയ്ത ഷാസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്ക് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനും ബെഞ്ച് വിസമ്മതിച്ചു.
ആലുവ ശിവരാത്രി മണപ്പുറത്ത് എക്സിബിഷന്‍ നടത്താനായി ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തത് ഷാസ് എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. തുക ആലുവ നഗരസഭയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ കൃത്യസമയത്ത് തുക നൽകിയിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടി ഫണ്‍ വേള്‍ഡ് എന്ന മറ്റൊരു സ്ഥാപനത്തിന് മുന്‍സിപ്പാലിറ്റി കരാര്‍ നല്‍കി. ഷാസ് എന്റര്‍ടെയ്ന്‍മെന്റ് വാഗ്ദാനം ചെയ്തതിനേക്കാള്‍ 50 ലക്ഷം രൂപ കുറച്ചാണ് ഫണ്‍ വേള്‍ഡീന് കരാര്‍ നല്‍കിയത്. ഈ നടപടി റദ്ദാക്കി എക്സിബിഷനുള്ള കരാര്‍ ഷാസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്ക് നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. ആ സ്റ്റേ ആണ് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നീക്കിയത്. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഷാസ് എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഈ സ്റ്റേ നീക്കണം എന്ന് ആവശ്യപ്പെട്ട് ഫണ്‍ വേള്‍ഡ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു.എക്‌സിബിഷനുമായി ബന്ധപ്പെട്ട 90 ശതമാനം പണിയും കഴിഞ്ഞതായും അതിനാല്‍ കരാറുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ഷാസ് എന്റര്‍ടെയ്ന്‍മെന്റ് വാഗ്ദാനം ചെയ്തതിനേക്കാള്‍ 50 ലക്ഷം രൂപ കുറച്ചാണ് ഫണ്‍ വേള്‍ഡീന് കരാര്‍ നല്‍കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എക്‌സിബിഷനുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്ത് സ്ഥാപിച്ച സാധനങ്ങള്‍ നാളെ വൈകുന്നേരത്തിനകം മാറ്റാന്‍ ഫണ്‍ വേള്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി.