തൃശ്ശൂർ: എൻ ഡി എ സ്ഥാനാർത്ഥി സുരേഷ്‌ഗോപിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. മണ്ഡലത്തിൽ ക്യാമ്പ് ചെയ്‌ത് പ്രവർത്തനം തുടങ്ങാൻ സുരേഷ് ഗോപി ഇന്ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങും. വലിയ സ്വീകരണമാണ് പ്രവർത്തകർ അവിടെ ഒരുക്കിയിട്ടുള്ളത്. തുടർന്ന് അഞ്ചു മണിക്ക് സ്വരാജ് ഗ്രൗണ്ടിലേക്ക് ബൈക്ക് റാലിയും റോഡ് ഷോയും നടക്കും. ഗ്ലാമർ പരിവേഷത്തിലുള്ള പോസ്റ്ററുകളും മറ്റ് തയ്യാറെടുപ്പുകളും സുരേഷ്‌ഗോപിക്കായി ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും മാസങ്ങൾക്ക് മുന്നേ സുരേഷ്‌ഗോപിക്കായി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
നാളെ മുതൽ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോയും വോട്ടർമാരെ നേരിട്ട് കാണലുമുണ്ടാകും. നാളെ സ്ഥാനാർത്ഥി പാറമേക്കാവ് ക്ഷേത്രത്തിലെത്തും. പ്രചാരണത്തിൽ ബിജെപി മണ്ഡലത്തിൽ എതിരാളികളേക്കാൾ വളരെ മുന്നിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തുടർന്നുള്ള അഞ്ചു വർഷങ്ങളിലും സുരേഷ്‌ഗോപി മണ്ഡലത്തിൽ സജീവമായിരുന്നു. ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി ക്യാമ്പ് ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മണ്ഡലത്തിലെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു. അദ്ദേഹം രണ്ടു തവണ മണ്ഡലം സന്ദർശിച്ചു കഴിഞ്ഞു. സിപിഐ യിലെ വി എസ് സുനിൽ കുമാറിനെ സുരേഷ്‌ഗോപിക്കെതിരെ എൽ ഡി എഫ് രംഗത്തിറക്കിയെങ്കിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.