ദില്ലി: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണക്കടത്ത് നടത്താൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. 62 വയസ്സുകാരൻ മുഹമ്മദ് ഹസൻ അലിയാണ് മേഘാലയയിൽ അറസ്റ്റിലായത്. 348 ഗ്രാം ഭാരമുള്ള 3 സ്വർണ്ണ ബിസ്കറ്റുകളുമായാണ് ഇയാൾ പിടിയിലായത്. ഇതിന് ഏകദേശം 17.57 ലക്ഷം രൂപ വരുമെന്ന് കണക്കാക്കപ്പെടുന്നു.
വെസ്റ്റ് ജയന്തിയ ഹിൽസിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി പ്രദേശത്ത് നിന്നുമാണ് മുഹമ്മദ് ഹസൻ അലി പിടിയിലായത്. അതിർത്തി രക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കവെയാണ് മുഹമ്മദ് ഹസൻ അലി പിടിയിലായത്. പിടികൂടിയ സ്വർണ്ണ ബിസ്കറ്റുകൾ കസ്റ്റംസിന് കൈമാറിയതായി ബി എസ് എഫ് അറിയിച്ചു.