ഇടുക്കി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി വാസുദേവൻ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂർ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാർ പോലീസിന്റെ പിടിയിലായത്.
ചെണ്ടുവരെ എസ്റ്റേറ്റിൽ എത്തിയ സംഘം തൊഴിലാളി ലയങ്ങളിലെത്തി കുടുംബപ്രശ്നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മൂന്ന് കുടുംബങ്ങളിൽനിന്നായി 25,000 രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രശ്നപരിഹാരത്തിനായി ഏലസും തകിടും വീട്ടുകാർക്ക് നൽകി. സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റുചെയ്തു. പണം ഇവരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകി. ഒരു ദിവസത്തെ തടങ്കലിനുശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.