അന്വേഷിച്ചിറങ്ങിയാല്‍ കുഞ്ഞഹമ്മത് ഹാജിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രം ലഭ്യമല്ല. ആലി മുസ്ല്യാരുടെ ജീവിത രേഖകള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിരിക്കെ വാരിയംകുന്നനെക്കുറിച്ചുള്ള പുസ്തകം രചിക്കപ്പെടാതിരിക്കാന്‍ കാരണം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ക്രൂരതകള്‍ മാത്രമെ ചെയ്തിട്ടുള്ളൂവെന്നതാണ്. പല പുസ്തകങ്ങളിലും വാരിയംകുന്നനെക്കുറിച്ച് കുറിപ്പുകളുണ്ടായിട്ടുണ്ട്. ഇസ്ലാമിക ചരിത്രകാരന്മാര്‍ വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കാന്‍ തയ്യാറാക്കിയ അപനിര്‍മ്മിതികളും അക്കൂട്ടത്തിലുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ സമര നായകനാണ് വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജി എന്നാണ് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്.
മാപ്പിളലഹളയുടെ ദുരിതംപേറുന്ന വലിയൊരു വിഭാഗം ഇപ്പോഴും മലപ്പുറം ജില്ലയിലുണ്ട്. അതിലൊരു വ്യക്തിയുടെ അനുഭവം വായിക്കാം. ‘എന്റെ അച്ഛന്‍ ചാരുക്കുട്ടിയേയും അനുജന്‍ ഉണ്ണിയപ്പുവിനേയും അവരുടെ അച്ഛന്‍ ചന്തുണ്ണിയേയും ലഹളത്തലവന്‍ കുഞ്ഞഹമ്മത് ഹാജിയും പാര്‍ട്ടിയും പിടികൂടി. വീടും വീടിനടുത്തുള്ള അംശക്കച്ചേരിയും തീ കൊടുത്തു നശിപ്പിച്ചശേഷം മേല്‍പ്പറഞ്ഞ മൂന്നു പേരേയും കുളിപ്പിച്ചു കയറ്റാന്‍ ഒരു മൈല്‍ ദൂരെയുള്ള തൃപ്പനച്ചിയിലേക്ക് കൊണ്ടുപോയി. വഴിയില്‍ വച്ച് ഞങ്ങളുടെ അച്ഛന്‍ ചാരുക്കുട്ടി സൂത്രത്തില്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെ വെട്ടിക്കൊന്നു – (കെ.ടി.വേലായുധന്‍ തൃപ്പനച്ചി : സ്മരണിക, മാപ്പിള ലഹള രക്ത രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രസിദ്ധീകരണം).
വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി പിടികൂടി മതംമാറ്റാന്‍ കൊണ്ടുപോയ ഊരകത്തെ മാണിയന്‍ തൊടി ചങ്ങരു തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ”എന്നെ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും പിടിച്ചുകൊണ്ടുപോയി. മതം മാറാം എന്നു പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മതം മാറാന്‍ തയ്യാറില്ലെന്നു പറഞ്ഞ ശിങ്കാരത്ത് ഗോവിന്ദന്‍ നായര്‍, കല്ലിങ്ങല്‍ തൊടി മാധവിയമ്മ, മാധവിയമ്മയുടെ ഭര്‍ത്താവ് പിരിയാത്ത് ഉപ്പന്‍ കുട്ടി നായര്‍ എന്നിവരെ ഊരകം മലയുടെ പടിഞ്ഞാറെ താഴ്‌വരയായ കിളിനക്കോട്ടു വെച്ച് തല വെട്ടിയിട്ടു. ഇവരെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് വേര്‍തിരിച്ചു കൊണ്ടു പോയത്.’ (മാപ്പിള ലഹള രക്തസാക്ഷി സ്മരണിക)
ഇവ അനുഭവങ്ങളാണ്. തല വെട്ടലും കല്ലെറിഞ്ഞു കൊല്ലലും ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന വധശിക്ഷാരീതിയാണ്. അതേ രീതിയാണ് മാപ്പിള ലഹളക്കാലത്ത് സ്വയം രാജാവായി അവരോധിതനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മത് ഹാജി നടപ്പിലാക്കിയിരുന്നതെന്ന് മേലുദ്ധരിച്ച അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona