ദില്ലി: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നീക്കങ്ങൾ പാളുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപി കോൺഗ്രസിന്റെ പ്രമുഖ വനിതാ നേതാവ് പ്രിയങ്ക മൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
എന്നാൽ യുപിയിൽ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തുന്ന പ്രചാരണത്തിനാണ് ഇതോടെ തിരിച്ചടിയായത്. യുപിയിലെ കോൺഗ്രസിന്റെ വനിതാമുഖം മാത്രമല്ല പാർട്ടിയുടെ ലഡ്കി ഹൂം ലാഡ് സക്തി ഹൂം എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു പ്രിയങ്ക.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന ക്യാമ്പയിനാണിത്. വലിയ തരംഗമാകും ഈ പ്രചാരണം എന്ന് കരുതിയിരിക്കവേയാണ് ഈ തിരിച്ചടി. കോൺഗ്രസ് തന്റെ പേരും പ്രശസ്തിയും ഉപയോഗിക്കുകയായിരുന്നെന്ന് പ്രിയങ്ക ആരോപിച്ചു.
അതേസമയം സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഇതിനു പിന്നാലെ പ്രിയങ്ക മൗര്യ കൂടി വരുന്നത് ബിജെപിക്ക് ഇരട്ട നേട്ടമാണ്. യുപി തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മൗര്യ കോണ്‍ഗ്രസിന്റെ വനിതാ ക്യാമ്പയിന് നേതൃത്വം നല്‍കുമെന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി അവര്‍ പാര്‍ട്ടി വിട്ടത്.