“വെറും പതിനെട്ടു വയസ്സു മാത്രമുള്ള കുട്ടിത്തം വിട്ടുമാറാത്ത ഒരു കുട്ടി. ചെയ്യാത്ത തെറ്റിനു; അതും നാട്ടുകാർക്ക് മുന്നിൽ ഏറ്റവും അപഹാസ്യമായ രീതിയിലുള്ള ഒരു കേസിന്റെ പേരിൽ ആ കുഞ്ഞ് ജയിലിൽ കിടന്നത് മുപ്പത്തിയഞ്ച് ദിവസം. ഇന്നവന്റെ നിരപരാധിത്വം സമൂഹമധ്യത്തിൽ തെളിയുമ്പോഴും പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. കാരണം അവന്റെ ജെൻഡർ ആണിന്റെയാണ്.”- മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത് തെന്നലയിൽ പോക്സോ കേസുമായി ബന്ധപ്പെട്ട് അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം;
വെറും പതിനെട്ടു വയസ്സു മാത്രമുള്ള കുട്ടിത്തം വിട്ടുമാറാത്ത ഒരു കുട്ടി. ചെയ്യാത്ത തെറ്റിനു; അതും നാട്ടുകാർക്ക് മുന്നിൽ ഏറ്റവും അപഹാസ്യമായ രീതിയിലുള്ള ഒരു കേസിന്റെ പേരിൽ ആ കുഞ്ഞ് ജയിലിൽ കിടന്നത് മുപ്പത്തിയഞ്ച് ദിവസം. ഇന്നവന്റെ നിരപരാധിത്വം സമൂഹമാധ്യമത്തിൽ തെളിയുമ്പോഴും പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. കാരണം അവന്റെ ജെൻഡർ ആണിന്റെയാണ്. അവനോടൊപ്പം കൂടി നില്ക്കുന്ന ഒരു സമൂഹമായി നമ്മൾ മാറാത്തതുകൊണ്ടാണ് false accusations ന്റെ പുറത്ത് ഏതൊരാണിനെയും കുറ്റവാളിയാക്കാൻ ഒരു പെണ്ണ് ഒരുമ്പെട്ടാൽ മതിയെന്ന സിറ്റുവേഷൻ ഉണ്ടാവുന്നത്.
ശാസ്ത്രീയമായ ടെസ്റ്റുകളോ (DNA) സിസിടിവി തെളിവുകളോ വിഡിയോകളോ ഇല്ലെങ്കിൽ ഏതൊരാണിനെയും കുറ്റവാളിയാക്കാൻ കഴിയുന്ന തരത്തിൽ ദുർബ്ബലമാണ് ഇവിടുത്തെ ചില നിയമങ്ങൾ. സ്ത്രീസംരക്ഷണത്തിനു രാജ്യത്ത് ഒട്ടേറെ നിയമ പരിരക്ഷ ഉണ്ടെന്നു കരുതി ഒരു വാക്കിലോ ഒരു തുണ്ട് കടലാസ്സിലോ ഒരു ഫോൺവിളിയിലോ ഒരു ആരോപണത്തിലോ കറങ്ങിവീഴുന്ന നിയമ സംവിധാനം നാടിനാപത്താണ്. ജുഡീഷ്യറിയുടെ പൂർണ്ണ സംരക്ഷണം കിട്ടുമെന്ന അഹങ്കാരത്തിൽ ചില സ്ത്രീകളെങ്കിലും ഇതിനൊയൊക്കെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ എത്രയോ പുരുഷന്മാർ ആത്മഹത്യയിലഭയം നേടുകയോ വിഷാദ രോഗികളായി മരിച്ചു ജീവിക്കുകയോ ചെയ്യുന്നുമുണ്ട്.
ഇപ്പോൾ തന്നെ ശ്രീനാഥ് എന്ന ഈ മോന്റെ കാര്യത്തിൽ അവൻ DNA ടെസ്റ്റ് എന്ന ഉറച്ച നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? പോക്സോ കേസിൽ പ്രതിയായ നിമിഷം മുതൽ എത്രമാത്രം മെന്റൽ ടോർച്ചർ ഈ കുഞ്ഞ് അനുഭവിച്ചിട്ടുണ്ടാകും? അവളുടെ ആരോപണത്തിൽ കണ്ണീരും കിനാവും സമാസമം ചേർത്ത് ദിവസങ്ങളോളം വാർത്ത നല്കി റേറ്റിംഗ് കൂട്ടിയ മാധ്യമങ്ങളെല്ലാം മുൻ പേജിൽ തന്നെ ഈ കുട്ടിയുടെ ചിത്രം അച്ചടിച്ചു കഴിഞ്ഞു കാണുമല്ലോ. അവനെ നമ്മൾ ഇടം വലം വിടാതെ പ്രതികൂട്ടിൽ നിറുത്തി ജനകീയ വിചാരണ ചെയ്തുകാണുമല്ലോ. അവന്റെ ജാതകം വരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കി അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച് പുറത്തിറങ്ങാൻ പറ്റാത്തവിധം വിചാരണ തുടർന്നുകൊണ്ടേയിരുന്നും കാണണം.
ഈ കഥയിൽ ആ മോനും അവന്റെ വീട്ടുകാരും ബോൾഡായി നിന്നു. എന്നാൽ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ പുരുഷന്മാർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്. പുറമേയ്ക്കു കണ്ണീർ വാർക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അൺറിട്ടൻ നിയമമായതിനാൽ ഉള്ളാലെ കണ്ണീർ വാർത്തു നീറി പുകയുന്ന അനേകം ആണുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുസമൂഹത്തിലെ നടപ്പുരീതികളും നിയമങ്ങളും എല്ലാം വിമൻ ഫ്രണ്ട്ലി ആയതിനാൽ false accusation കാരണം ജീവിതം വഴി മുട്ടി നില്ക്കുന്ന ആൺജീവിതങ്ങളെ കുറിച്ചും നമ്മൾ ബോതേർഡ് ആവണം.
ഗാർഹിക പീഡനമെന്നതും ഫേക്ക് accusations എന്നതും കേവലം വൺ സൈഡ് പ്രോസസ് അല്ല. അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. ഹണിട്രാപ്പിൽ അകപ്പെട്ട് നാണംകെട്ട് ജീവിക്കുന്നവരുണ്ട്. ഫേക്ക് പോക്സോ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്. സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാൻ സാധിക്കുന്ന സ്ത്രീ ക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്. സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയ പൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് ശ്രീനാഥിന്റെ നിരപരാധിത്വം.
മുപ്പത്തിയഞ്ച് ദിവസം ജയിലിൽ കിടക്കുകയെന്നത് ചെറിയൊരു കാര്യമല്ല. അവളോടൊപ്പം മാത്രമല്ല, അവനോടൊപ്പവും നമ്മൾ നില്ക്കേണ്ടതുണ്ട്. ആത്മാഭിമാനം എന്നത് അവൾക്കും അവനും തുല്യമാണ്. സെൽഫ് റെസ്പെക്റ്റ് എന്നതിന് ആൺ-പെൺ – ട്രാൻസ് വ്യത്യാസമില്ല. അവനായും അവളായും ട്രാൻസായും വ്യക്തികളെ തരം തിരിക്കാതെ വികാരവിചാരങ്ങളുള്ള മനുഷ്യരായി മാത്രം കാണാൻ കഴിഞ്ഞാൽ one-sided ആയിട്ടുള്ള പരിരക്ഷയ്ക്കോ ബയ്സ്ഡ് ആയിട്ടുള്ള സമൂഹവിചാരണയ്ക്കോ സാധ്യതയുണ്ടാവില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona