തായ്ലൻഡ്: മ്യാന്മറിലും തായ്ലൻഡിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് വ്യാപക തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ്സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തട്ടിപ്പ് നടക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണെന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജ ജോലി വാഗ്ധാനങ്ങളിൽ വീഴരുതെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ആവശ്യങ്ങൾക്കായി പോകുന്നതിനു മുൻപ് വിദേശ ജോലിദാതാക്കളുടെ ആധികാരികത ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണം എന്നും മന്ത്രാലയം അറിയിച്ചു.