Saturday, May 18, 2024
spot_img

പ്രചരിക്കുന്നത് വ്യാജവാർത്ത;വാർത്ത പ്രചരിപ്പിച്ച പ്രമുഖ ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പൃഥ്വിരാജ് സുകുമാരൻ

എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നടപടികളിൽ നിന്ന് ഒഴിവാക്കാനായി 25 കോടി പിഴയടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നു. ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെയ്സ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പൃഥ്വിരാജ് പറഞ്ഞു.

“വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാദ്ധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്‌. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
വിഷയത്തിൽ ഒരു തരത്തിലുള്ള പിഴയും തനിക്ക് അടക്കേണ്ടിവന്നിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തനിക്കെതിരെ വാർത്ത പുറത്തുവിട്ട യുട്യൂബ്‌ ചാനലിന്റെ പേര് സഹിതം പരാമർശിച്ചാണ് നിയമനടപടി സ്വീകരിക്കുന്ന കാര്യം പൃഥ്വി അറിയിച്ചത്.

‘‘എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു.വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു – താരം ഫെയ്സ്ബുക്കിൽ കുറിച്ചു.

Related Articles

Latest Articles