പാറശ്ശാല: പാറശ്ശാലയിൽ ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 നാണ് സംഭവം.
കഴിഞ്ഞ ഒരു വര്‍ഷമായി പിണങ്ങി മാറി മറ്റൊരു വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ജസ്റ്റസിന്‍റെ ഭാര്യയും മക്കളും. ഇതോടെ അവർ പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്, ഇന്നലെ പൊലീസിനൊപ്പം ഭാര്യയും അവരുടെ ബന്ധുക്കളും ഭർതൃഗൃഹത്തില്‍ എത്തി. പൊലീസ് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് യുവതിയെയും മക്കളെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് വീടിനു സമീപത്ത് ജസ്റ്റസ് എത്തി. പിന്നീടുണ്ടായ തർക്കത്തിൽ, ഭാര്യയുടെ ബന്ധുക്കള്‍ കമ്പി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടർന്ന് ജസ്റ്റസിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ, ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.