തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കേന്ദ്രത്തിലെ കോൺഗ്രസും സ്വന്തം കുടുംബത്തിനായി നിലകൊള്ളുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായുള്ള എൽഡിഎഫ് – യുഡിഎഫ് ഭരണങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തതായും ബിജെപി കേരളത്തെ വരുംനാളുകളിൽ മുന്നോട്ടുനയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2019 ലെ മുദ്രാവാക്യം ‘ഒരിക്കൽ കൂടി മോദി സർക്കാർ’ എന്നായിരുന്നെങ്കിൽ 2024 ൽ ‘ഇത്തവണ 400 സീറ്റ്’ എന്നതാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയപ്പെടുമെന്ന് അവർക്ക് തന്നെ ഉറപ്പായിരിക്കുകയാണ്. അവരുടെ മുന്നിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള റോഡ് മാപ്പില്ല. അതിനാൽ തന്നെ മോദിയെ കുറ്റം പറയുക എന്നതുമാത്രമാണ് പ്രതിപക്ഷത്തിന്റെ നയമെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളം ഇത്തവണ രാഷ്‌ട്ര നിർമ്മാണത്തിനായി ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനുമൊപ്പം നിലകൊള്ളുമെന്ന് ഉറപ്പാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച പദയാത്രയിൽ ജനങ്ങൾ അണിനിരക്കുന്നത് കണ്ടപ്പോൾ അതാണ് ബോദ്ധ്യമായത്. കേരളത്തിന്റെ ഈ മനോഭാവം 370 സീറ്റെന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഊർജ്ജം പകർന്നിരിക്കുകയാണ്. അതിനാൽ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.