തിരുവനന്തപുരം: ബഹിരാകാശ മേഖലയിലെ ഭാരതത്തിന്റെ മുന്നേറ്റം യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ കുതിക്കാനൊരുങ്ങുന്ന വേളയിൽ തന്നെയാണ് ഗഗൻയാനും കുതിക്കുന്നത്. ബഹിരാകാശ രംഗത്തെ പുത്തൻ തലത്തിലേക്ക് എത്തിക്കാൻ ഈ സുപ്രധാന ദൗത്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോയിലെ സ്ത്രീ ശക്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
5000-ത്തിലധികം സ്ത്രീകളാണ് ഇസ്രോയുടെ നേതൃനിരയിലുള്ളത്. ബഹിരാകാശ രംഗത്ത് സ്ത്രീശക്തിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 23-ലെ ചന്ദ്രയാന്റെ വിജയം യുവാക്കളിൽ പ്രത്യാശ ജനിപ്പിച്ചു. വീണ്ടും ചന്ദ്രനിലേക്ക് ഭാരതം പോകുമെന്നും ഭാരതത്തിന്റെ റോക്കറ്റിൽ യാത്രികർ ഇനിയും ചന്ദ്രനിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക. ദൗത്യത്തിന് മുന്നോടിയായി ഇസ്രോ 20-ഓളം വെല്ലുവിളി നിറഞ്ഞ പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഈ വർഷം അവസാനത്തോടെ വ്യോമമിത്രക റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന് ശേഷം രണ്ട് തവണ കൂടി ആളില്ലാ വിക്ഷേപണം നടത്തിയതിന് ശേഷമാകും നാലംഗ സംഘം യാത്ര പുറപ്പെടുക. TV-D1, D2, D3, D4 എന്നിങ്ങനെ നാല് ടെസ്റ്റ്-അബോർട്ട് മിഷനുകൾ ഉണ്ടാകും. LVM3-G1, G2 എന്നിങ്ങനെ രണ്ട് അൺ-ക്രൂഡ് മിഷനുകളും ദൗത്യത്തിന്റെ ഭാഗമായി നടത്തും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നാല് ദിവസങ്ങളോളം തങ്ങി പഠനങ്ങൾ നടത്തുകയാണ് നാലംഗ സംഘത്തിന്റെ ലക്ഷ്യം.