റാന്നി: കോവിഡ് രാജ്യത്ത് തകരാർ ഉണ്ടാക്കും എന്ന് ഭരണകൂടം ആവർത്തിച്ചു പറഞ്ഞതു കൊണ്ട്
ചെറുപ്പക്കാർ ഉൾപ്പെടെ എല്ലാവരും കൃഷി നാമമാത്രമായിട്ടെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു . കർഷകർക്ക് വേണ്ട എല്ലാ സഹായവും കൃഷിവകുപ്പും നൽകും എന്നുള്ള ഉറപ്പിന്റെയും അടിസ്ഥാനത്തിൽ വളരെ അധികം ചെറുപ്പക്കാരായ ആളുകൾ കൃഷി ചെയ്ത റാന്നിയിൽ കൂട്ടത്തോടെയുള്ള പന്നിയുടെ ആക്രമണം കർഷകരുടെ എല്ലാ പ്രതീക്ഷകളും തകർക്കുകയാണ്.
കർഷക കുട്ടായ്മ്മകളും ,കർഷകരും ,ഒറ്റയ്ക്കും സമരം ചെയ്തിട്ടും അധികൃതരുടെ കണ്ണുകൾ തുറക്കുന്നില്ല .കണ്ടതായി നടിക്കുന്നുമില്ല. പഞ്ചായത്തുകളിൽ ജാഗ്രത സമിതികൾ പോലും വിളിച്ചുകൂട്ടി നിയമപരമായി നടപടിക്ക് വനം വകുപ്പിനോട് ശുപാർശ ചെയ്യാൻ പോലും പഞ്ചായത്ത് ഭരണ സമിതിക്കും ,ജന പ്രതി നിധികൾക്കും സാധിക്കുന്നില്ല. നടപടിക്ക് ശുപാർശ ചെയ്‌താൽ തന്നെ വനം വകുപ്പ് നടപടി വൈകിപ്പിക്കുകയാണ് പതിവുപല്ലവി.
വിളനാശം വരുത്തുകയും, കൊല നടത്തുകയും ചെയ്ത ഒറ്റയാൻ പന്നിയെ പോലും വെടിവെക്കാൻ ഓർഡർ ഇട്ടിട്ടുപോലും റാന്നിയിൽ നടപ്പാക്കാൻ വനം വകുപ്പിന് സാധിച്ചില്ല. തോക്ക് ലൈസൻസികൾ കർഷകരെ സഹായിക്കാൻ സമ്മതമാണെന്ന് വനം വകുപ്പിൽ അറിയിച്ചിട്ടും നടപടി എടുത്തിട്ടില്ല. ഇപ്പോൾ ഓർഡറിന്റെ കാലാവധിയും അവസാനിച്ചു. സന്ധ്യ ആയിക്കഴിഞ്ഞാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പേടിയാണ്. ഭീകര പ്രവർത്തനം നടക്കുന്ന നാട്ടിൽ പോലും ഇല്ല ഇത്രയും ഭീതി എന്നും കർഷകർ പറയുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടാൻ ഒരു നിയമവും ഈ നാട്ടിൽ ഇല്ലേ എന്നാണ് കർഷകരും ജനങ്ങളും ചോദിക്കുന്നത്. റാന്നി ഉതിമൂട്ടിൽ കോവിഡ് കാലത്ത് കൂട്ടായി ഇറക്കിയ പ്രസാദ് കുഴികാലയുടെയും ,അനിൽ കുമാറിന്റെയും വാഴകളാണ് പന്നി കുട്ടമായി നശിപ്പിച്ചത്. സംരക്ഷണ തകിടുകളും ,മറകളും തകർത്താണ് കൃഷി നാശം വരുത്തുന്നത്. രണ്ട് ഏക്കറിലാണ് ഉതിമൂട് വെളിവയൽ പടിയിൽ ഗ്രീൻ വാലിയിൽ കൃഷി ചെയ്തിട്ടുള്ളത് .