കൊല്ലം: ഉറങ്ങിക്കിടന്ന 11 വയസുകാരനായ മകന്റെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.
‘എഴുന്നേറ്റ് ജോലിക്ക് പോടാ‘ എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറങ്ങി കിടന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി.

