ശ്രീനഗർ: പോലീസ് സേനയിൽ സ്ത്രീ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസ് സേനയിലേക്ക് രണ്ട് പുതിയ വനിതാ പോലീസ് ബറ്റാലിയനുകൾ കൂടി പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ് ഡയറക്ടർ ദിൽബാഗ് സിംഗ്. ഏകദേശം ആയിരത്തോളം വനിതാ ഓഫീസർമാരെയാകും വിന്യസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് സേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വഴി ലിംഗപരമായി നിലനിൽക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിലയിരുത്തലിലാണ് സേന.
ഉദംപൂരിലെ പോലീസ് അക്കാദമിയിലും കത്വയിലെ സായുധ പോലീസ് സേനയിലും അഞ്ച് മാസമായി പരിശീലന പരിപാടിയിൽ പങ്കെടുക്കുകയാണ്. ഫിസിക്കൽ ഫിറ്റ്‌നെസ്, സ്വയം-പ്രതിരോധം, നിയമപരമായ മറ്റ് കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം.
വരുന്ന ഫെബ്രുവരിയോടെ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ. പുരുഷ ഉദ്യോഗസ്ഥർക്കൊപ്പം കൃത്യനിർവഹണത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ വനിതകളുമുണ്ടാകും. പരമ്പരാഗത പോലീസ് വേഷം ഇവർ സ്വീകരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മറിച്ച് ഇവർ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കും. ഇത്തരം നിർണായക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനാൽ യൂണിഫോം ഒഴിവാക്കും. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാകും ഇവർ പ്രവർത്തിക്കുകയെന്ന് ഡിജിപി സിംഗ് പറഞ്ഞു.